News & Events

  • Home
  • News & Events
News

കേരള കത്തോലിക്കാ മെത്രാന്‍ സമിതിയുടെ ശീതകാല സമ്മേളാനന്തര പ്രസ്താവന

കേരള കത്തോലിക്കാ മെത്രാന്‍ സമിതിയുടെ ശീതകാല സമ്മേളാനന്തര പ്രസ്താവന

കൊച്ചി: പാലാരിവട്ടം പിഒസിയില്‍ നടന്നുവന്ന കേരള കത്തോലിക്കാ മെത്രാന്‍ സമിതിയുടെ ശീതകാലസമ്മേളനത്തിലെ ചര്‍ച്ചകളുടെ വെളിച്ചത്തില്‍ പുറപ്പെടുവിക്കുന്ന പ്രസ്താവന:

1. കെസിബിസി ഭാരവാഹികള്‍:
കേരള കത്തോലിക്കാ മെത്രാന്‍ സമിതിയുടെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. സീറോ മലങ്കര സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദ്ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ കെസിബിസി പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. വൈസ്പ്രസിഡന്റായി ഇരിങ്ങാലക്കുട രൂപതാധ്യക്ഷന്‍ അഭിവന്ദ്യ പോളി കണ്ണൂക്കാടനും സെക്രട്ടറി ജനറാളായി കണ്ണൂര്‍  രൂപാതാധ്യക്ഷന്‍ അഭിവന്ദ്യ അലക്‌സ് വടക്കുംതലയും തെരഞ്ഞെടുക്കപ്പെട്ടു.


2. പട്ടയങ്ങളുടെ നിയമസാധുത റദ്ദാക്കരുത:
കേരളത്തിലെ ഭൂപരിഷ്‌കരണ നിയമങ്ങള്‍ അനുസരിച്ച് 1970 നു മുമ്പ് കൈവശം വച്ച് കൃഷി ചെയ്തിരുന്ന കൃഷിഭൂമികള്‍ക്ക് ലഭിച്ചിരുന്ന ക്രയവിക്രയ സര്‍ട്ടിഫിക്കറ്റ് റദ്ദാക്കാനായി 2020 ല്‍ പുറപ്പെടുവിച്ച ഓര്‍ഡിനന്‍സ് അടിയന്തരമായി റദ്ദ് ചെയ്ത് കര്‍ഷകരെ സഹായിക്കാന്‍ തയ്യാറാകണമെന്ന് കെ.സി.ബി.സി. ആവശ്യപ്പെട്ടു. ഭൂപരിഷ്‌ക്കരണ നിയമത്തിലെ 72കെ വകുപ്പ് പ്രകാരം കര്‍ഷകരായ ഉടമകള്‍ക്ക് ലഭിച്ച പട്ടയസമാനമായ ക്രയസര്‍ട്ടിഫിക്കറ്റിനെ 2019 ല്‍ സുപ്രീംകോടതി ഉടമസ്ഥാവകാശരേഖയായി അംഗീകരിച്ചിരുന്നു. ഇത് മറികടക്കാനായി 1971 ലെ വനം നിയമത്തിലെ മൂന്നാം വകുപ്പ് 50 വര്‍ഷത്തെ മുന്‍കാല പ്രാബല്യത്തോടെ ഭേദഗതി ചെയ്യാന്‍ 2020 മേയില്‍ സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് പുറപ്പെടുവിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ പതിനായിരക്കണക്കിന് കര്‍ഷകരെ അനധികൃത കുടിയേറ്റക്കാരായിക്കരുതി നടപടികള്‍ എടുക്കുന്ന വനം വകുപ്പ് ഗുരുതരമായ കര്‍ഷക ദ്രോഹമാണ് നടത്തുന്നത്. ഈ ഓര്‍ഡിനന്‍സ് നിയമമാക്കാനുള്ള പരിശ്രമത്തില്‍നിന്ന് സര്‍ക്കാര്‍ പിന്‍മാറണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.


3. ബഫര്‍സോണ്‍:
ഇന്ത്യയിലെ ഏറ്റവും കൂടുതല്‍ ജനസാന്ദ്രതയുള്ള സംസ്ഥാനമായ കേരളത്തില്‍ ഏത് പ്രദേശവും പട്ടണസമാനമായതിനാല്‍ ബഫര്‍ സോണ്‍ എന്ന് നിര്‍ദ്ദേശിക്കപ്പെടുന്ന പ്രദേശങ്ങളും ഏറെ ജനസാന്ദ്രതയും ഭവനങ്ങളും ഇതര നിര്‍മ്മിതികളും കൃഷിയിടങ്ങളും അടങ്ങിയവയാണ്.

 113 പഞ്ചായത്തുകളിലായി വ്യാപിച്ചു കിടക്കുന്ന ഇവയുടെ ഒരു കൃത്യമായ കണക്കോടുകൂടെ സംസ്ഥാന സര്‍ക്കാര്‍ സെന്‍ട്രല്‍ എംപവേര്‍ഡ് കമ്മിറ്റിയിലൂടെ സുപ്രീംകോടതിയെ സമീപിച്ച് കേരളത്തിലെ ബഫര്‍ സോണ്‍ വിധിക്കെതിരെ വിധി സമ്പാദിക്കേണ്ടതാണ്. പ്രസ്തുത കണക്കെടുപ്പ് കേരള വനംവകുപ്പ് ഏല്പിച്ചത് കേരള സംസ്ഥാന റിമോട്ട് സെന്‍സിംങ് ഏജന്‍സിയെയാണ് (KSRSEC). ഉപഗ്രഹ സര്‍വ്വേ റിപ്പോര്‍ട്ടിലൂടെ ഈ ഏജന്‍സി നടത്തിയ ഡേററ സമാഹരണ റിപ്പോര്‍ട്ട് നാളിതുവരെ പൊതുജനങ്ങളുടെ അറിവിലേക്കും വെരിഫിക്കേഷനുമായി പ്രസിദ്ധീകരിച്ചിട്ടില്ല. ബഫര്‍ സോണ്‍ പ്രദേശത്തെ കൃത്യമായ കണക്കെടുപ്പിനായി റിട്ടയേര്‍ഡ് ജസ്റ്റിസ് തോട്ടത്തില്‍ ബി. രാധാകൃഷ്ണന്‍ അദ്ധ്യക്ഷനായി ഒരു സമിതിയെ കേരള സര്‍ക്കാര്‍ നിയോഗിച്ചിട്ടുണ്ട്. ഈ കമ്മീഷന്‍ ഇപ്പോള്‍ ഫീല്‍ഡ് വിസിറ്റ് നടത്തി വരുന്നു. സുപ്രീംകോടതി വിധിക്കെതിരെ മഹാരാഷ്ട്ര ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ ബഫര്‍ സോണ്‍ ഒഴിവാക്കി വിധി സമ്പാദിച്ചിട്ടും കേരളത്തിന് നാളിതുവരെ സുപ്രീംകോടതിയെ കേരളത്തിലെ നിജസ്ഥിതി അറിയിച്ച് അനുകൂല വിധി നേടാനായിട്ടില്ല. ജനവാസമേഖലകളും കൃഷിയിടങ്ങളും പൂര്‍ണമായും ബഫര്‍സോണില്‍ നിന്ന് ഒഴിവാക്കാന്‍ തീരുമാനിച്ച് അക്കാര്യം സംസ്ഥാനസര്‍ക്കാര്‍ നാഷണല്‍ വൈല്‍ഡ് ലൈഫ് ബോര്‍ഡിനെ ബോധ്യപ്പെടുത്തണമെന്ന് അഭ്യര്‍ഥിക്കുന്നു.

4. വിഴിഞ്ഞം സമരം:
മത്സ്യതൊഴിലാളികള്‍ നടത്തിവന്ന ഐതിഹാസിക സമരം ചര്‍ച്ചകളിലൂടെ പരിഹരിക്കപ്പെട്ടത് ആശാവഹമാണ്. ചര്‍ച്ചകളില്‍ ധാരണയായിട്ടുള്ള വിഷയങ്ങളില്‍ സത്വരമായ നടപടികള്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുമെന്നുള്ള പ്രതീക്ഷയിലാണ് സമരം അവസാനിപ്പിച്ചിരിക്കുന്നത്. സമരനേതാക്കളും മത്സ്യതൊഴിലാളികളും സര്‍ക്കാരില്‍ അര്‍പ്പിക്കുന്ന വിശ്വാസം നഷ്ടപ്പെടാതിരിക്കുവാന്‍ എത്രയും വേഗം ക്രിയാത്മക നടപടികളെടുക്കണമെന്ന് അഭ്യര്‍ഥിക്കുന്നു. സമരം അവസാനിപ്പിക്കുന്നതിന് സമരസമിതിനേതാക്കളും ലത്തീന്‍ അതിരൂപതയും മുഖ്യമന്ത്രി ശ്രീ പിണറായി വിജയനും നല്കിയ നേതൃത്വവും മനോഭാവവും പ്രത്യേകം അഭിനന്ദനീയമാണ്.


5. കുടുംബം:
സമൂഹത്തിന്റെ അടിസ്ഥാനഘടകമായ കുടുംബത്തിന്റെ അസ്തിത്വം തന്നെ ഇല്ലാതാക്കുന്ന പ്രവണതകള്‍ക്കെതിരെ  പൊതുസമൂഹം ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്. വാര്‍ധക്യകാലം ആസ്വാദ്യകരവും സമൂഹത്തിനും കുടുംബത്തിനും പ്രയോജനകരവുമാക്കാനുതകുന്ന വിധത്തില്‍ കുടുംബങ്ങളും സഭാവേദികളും വൃദ്ധജന സൗഹൃദ ഇടങ്ങളായി രൂപപ്പെടണം.

6. കേരളസഭാനവീകരണം:
കേരളസഭാനവീകരണം 2022-25 പ്രവര്‍ത്തന പദ്ധിതകള്‍ക്ക് അംഗീകാരം നല്കി. 2023 ഡിസംബറില്‍ ദിവ്യകാരുണ്യകോണ്‍ഗ്രസും 2024 ഡിസംബറില്‍ യുവജനസംഗമവും 2025 ഡിസംബറില്‍ മിഷന്‍ കോണ്‍ഗ്രസും നടത്താന്‍ തീരുമാനമായി. സംസ്ഥാന-രൂപത-ഫൊറോന-ഇടവക തലങ്ങളില്‍ വിവിധ പ്രവര്‍ത്തനങ്ങളിലൂടെ കുടുംബ നവീകരണം സാധ്യമാക്കിക്കൊണ്ട് കേരള സഭയെ നവ ചൈതന്യത്തിലേക്ക് നയിക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്രവര്‍ത്തന പദ്ധതികള്‍ വിഭാവനം ചെയ്തിരിക്കുന്നത്.

7. ദളിത് ക്രൈസ്തവര്‍:
പട്ടിക ജാതിയില്‍ നിന്നും ക്രിസ്തുമതം സ്വീകരിച്ചതിന്റെ പേരില്‍ 1950-ലെ പ്രസിഡന്‍ഷ്യല്‍ ഓര്‍ഡര്‍ പ്രകാരം പട്ടികജാതി സംവരണം ദളിത് ക്രൈസ്തവര്‍ക്ക് നഷ്ടപ്പെട്ടു.  ഈ വിവേചനത്തിനെതിരെ ദളിത് ക്രൈസ്തവര്‍ കഴിഞ്ഞ 72 വര്‍ഷങ്ങളായി പ്രതിഷേധങ്ങളും സമരങ്ങളും നടത്തി വരികയാണ്.   ദളിത് ക്രൈസ്തവര്‍ക്ക് പട്ടികജാതി സംവരണം ലഭിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ 2004-ല്‍ സമര്‍പ്പിക്കപ്പെട്ട ഹര്‍ജിയില്‍ കേന്ദ്ര സര്‍ക്കാര്‍ നല്കിയിട്ടുള്ള നിലപാട് പുനഃപരിശോധിക്കണമെന്നും വിവിധ കമ്മീഷനുകള്‍ സമര്‍പ്പിച്ചിരിക്കുന്ന റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ ദളിത് ക്രൈസ്തവര്‍ക്ക് പട്ടികജാതി സംവരണം ലഭിക്കുന്നതിന് അനുകൂലമായ നിലപാട് കേന്ദ്രഗവണ്‍മെന്റ് സ്വീകരിക്കണമെന്നും ഇതിനായി സംസ്ഥാന ഗവണ്‍മെന്റ് ശുപാര്‍ശ ചെയ്യണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.

കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ
പ്രസിഡന്റ്, കെസിബിസി

ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍
വൈസ് പ്രസിഡന്റ്, കെസിബിസി

ബിഷപ് ഡോ. അല്ക്‌സ് വടക്കംതല
സെക്രട്ടറി ജനറാള്‍, കെസിബിസി